Thursday, December 12, 2013

കോൺഗ്രസ് 196; സിപിഎൻ 175: നേപ്പാളിൽ ആർക്കും ഭൂരിപക്ഷമില്ല

കാഠ്മണ്ഡു: നേപ്പാളിൽ തെരഞ്ഞെടുപ്പുഫലം പൂർണമായി പുറത്തുവന്നപ്പോൾ ഒരു കക്ഷിക്കും കേവലഭൂരിപക്ഷമില്ല. നേരിട്ടും ആനുപാതിക വോട്ടിങ് പ്രകാരവുമുള്ള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 196 സീറ്റ് നേടിയ നേപ്പാളി കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 175 സീറ്റ് കരസ്ഥമാക്കിയ കമ്യൂണിസ്റ്റ് പാർടി ഓഫ് നേപ്പാൾ (യുണൈറ്റഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റ്) തൊട്ടുപിന്നിലുണ്ട്. നവംബർ 19ന്റെ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ട പ്രചണ്ഡയുടെ യുസിപിഎൻ (മാവോയിസ്റ്റ്) 80 സീറ്റ് നേടി. 601 അംഗ ഭരണഘടനാനിർമാണസഭയിൽ കേവലഭൂരിപക്ഷത്തിന് 301 സീറ്റ് വേണം.
നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 240 സീറ്റിൽ 105 എണ്ണം കോൺഗ്രസിനാണ്. സിപിഎൻ യുഎംഎല്ലിന് 91ഉം. ആനുപാതിക വോട്ടിങ്ങിൽ കോൺഗ്രസ് 91ഉം സിപിഎൻ യുഎംഎൽ 84 ഉം സീറ്റു നേടിയെന്ന് തെരഞ്ഞെടുപ്പു കമീഷൻ അറിയിച്ചു. മാവോയിസ്റ്റുകൾക്ക് 54ഉം രാഷ്ട്രീയ പ്രചാതന്ത്ര പാർടിക്ക് 24ഉം സീറ്റ് കിട്ടി. ആനുപാതിക വോട്ടിങ് പ്രകാരം ലഭിച്ച സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക ഡിസംബർ പത്തിനകം അറിയിക്കണമെന്ന് തെരഞ്ഞെടുപ്പു കമീഷൻ പാർടികൾക്ക് നിർദേശം നൽകി. ഇപ്രകാരം 335 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 22 പാർടികളാണ് പങ്കെടുത്തത്. 601 അംഗ സഭയിൽ ശേഷിക്കുന്ന 26 അംഗങ്ങളെ നാമനിർദേശം ചെയ്യും.
മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള 16 പാർടികളുടെ സഖ്യം ചൊവ്വാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.
2008ലെ തെരഞ്ഞെടുപ്പിൽ പ്രചണ്ഡയുടെ യുസിപിഎൻ എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നേപ്പാളി കോൺഗ്രസ് രണ്ടാമതും സിപിഎൻ യുഎംഎൽ മൂന്നാമതുമായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ തർക്കം രൂക്ഷമായി തുടർന്നതോടെ ഭരണഘടന രൂപപ്പെടുത്തുകയെന്ന ദൗത്യം നിർവഹിക്കുന്നതിന് കഴിഞ്ഞില്ല.

0 comments :

Post a Comment