Wednesday, November 27, 2013

തലസ്ഥാനത്തോടുള്ള അവഗണന: സത്യഗ്രഹത്തിന് പിന്തുണയുമായി നാടാകെ മനുഷ്യശൃംഖല

എൽഡിഎഫ് നേതൃത്വത്തിൽ സെക്രട്ടറിയറ്റിന് മുന്നിൽ തീർത്ത മനുഷ്യചങ്ങലയ്ക്കു ശേഷം മേയർ ചേർന്ന യോഗം മേയർ കെ ചന്ദ്രിക ഉദ്ഘാടനം ചെയ്യുന്നു
തിരു: തലസ്ഥാനജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ തുടരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ നൂറ്റമ്പതാം ദിവസം പിന്തുണയുമായി നാടാകെ കൈകോർത്തു. ജില്ലയുടെ സ്വപ്‌നപദ്ധതി വിഴിഞ്ഞം തുറമുഖം, ഹൈക്കോടതി ബെഞ്ച്, ദേശീയപാത വികസനം, റെയിൽവേ വികസനം ഇവ അട്ടിമറിക്കുന്നതിനെതിരെയും നടക്കുന്ന സത്യഗ്രഹത്തിന് പതിനായിരങ്ങൾ അണിനിരന്ന് മനുഷ്യച്ചങ്ങല തീർത്താണ് ജില്ല പിന്തുണ അറിയിച്ചത്. 
സത്യഗ്രഹം നടക്കുന്ന പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയറ്റ് തെക്കേ ഗേറ്റ് വരെ ബുധനാഴ്ച എൽഡിഎഫ്  പ്രവർത്തകർ മനുഷ്യച്ചങ്ങല തീർത്ത് പ്രതിജ്ഞയെടുത്തു.  സമരസമിതി കൺവീനർ കെ സി വിക്രമൻ പ്രതിജ്ഞ ചൊല്ലി. തുടർന്ന് സെക്രട്ടറിയറ്റ് നടയിൽ പൊതുയോഗം മേയർ കെ ചന്ദ്രിക ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി അധ്യക്ഷനായി. കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, എ സമ്പത്ത് എംപി, ജമീല പ്രകാശം എംഎൽഎ, അഡ്വ. പി രാമചന്ദ്രൻനായർ, ഉഴവൂർ വിജയൻ, ജോർജ് സെബാസ്റ്റ്യൻ, കരമന ഹരി, കെ സി വിക്രമൻ, അഡ്വ. സതീഷ് കുമാർ, ആറ്റിങ്ങൽ രാമചന്ദ്രൻ  എന്നിവർ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ വി ഗംഗാധരൻനാടാർ സ്വാഗതം പറഞ്ഞു. പാളയം, ചാല, വഞ്ചിയൂർ, പേരൂർക്കട ഏരിയകളിലെ പ്രവർത്തകരും ബഹുജനങ്ങളുമാണ് സമരത്തിൽ അണിനിരന്നത്.
വൈകിട്ട്  ജില്ലയിലെ 150 കേന്ദ്രങ്ങളിൽ മനുഷ്യച്ചങ്ങലയും പൊതുയോഗവും ചേർന്നു.  പതിനായിരങ്ങളാണ് കണ്ണി ചേർന്നത്.  പ്രവർത്തകർ പ്രതിജ്ഞയെടുത്തു. തുടർന്ന് പൊതുയോഗങ്ങളും ചേർന്നു. 
നൂറ്റമ്പതാംദിനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ സത്യഗ്രഹം  ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻപിള്ള  അധ്യക്ഷനായി. വി ഗംഗാധരൻനാടാർ, വി ജയപ്രകാശ് എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ  കുന്നുംപുറത്തിന്റെ നേതൃത്തിൽ നാട്ടരങ്ങ്  എന്ന പേരിൽ നാടൻപാട്ടുകൾ അവതരിപ്പിച്ചു. അഡ്വ. സി ജെ രാജേഷ്‌കുമാർ സ്വാഗതം പറഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നൂറ്റമ്പത്തിയൊന്നാം ദിനമായ വ്യാഴാഴ്ച സത്യഗ്രഹം  ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻനാടാർ   ഉദ്ഘാടനം ചെയ്യും.  പാളയംകുന്ന്  ലോക്കലിലെ   പ്രവർത്തകരാണ്  പങ്കെടുക്കുക. രാവിലെ ഒമ്പതുമുതൽ ഏഴുവരെയാണ് സത്യഗ്രഹം.

0 comments :

Post a Comment