Sunday, December 1, 2013

വൈദ്യുതി ആസൂത്രണം പാളിയെന്ന് സിഎജി; 756 കോടി തുലച്ചു

ആർ സാംബൻ
തിരു: കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതടക്കമുള്ള പാളിച്ചകൾ സംസ്ഥാനത്തിന് 755.96 കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പരിശോധനയിൽ കണ്ടെത്തി. ദീർഘകാല കരാറുകർ ഉണ്ടാക്കുന്നതിലും കേന്ദ്രവിഹിതം നേടിയെടുക്കുന്നതിലുമുണ്ടായ വീഴ്ച നഷ്ടത്തിന് ആക്കം കൂട്ടിയെന്നും സിഎജിയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
ടെൻഡർ വിളിച്ച് ദീർഘകാല കരാർ ഉണ്ടാക്കുന്നതിലെ കാലതാമസംമൂലം 351.76 കോടിയാണ് നഷ്ടപ്പെടുത്തിയത്. ദീർഘകാല കരാറുകൾ ഇല്ലാത്ത സാഹചര്യത്തിൽ വിലകൂടിയ വൈദ്യുതി കമ്പോളത്തിൽനിന്ന് വാങ്ങിയത് കനത്ത ബാധ്യതയായി. യൂണിറ്റിന് 12.62 രൂപവരെ ചെലവിട്ടാണ് വൈദ്യുതി വാങ്ങിയത്.
വൈദ്യുതിവാങ്ങൽ പരിപാടിയിൽനിന്ന് വ്യതിചലിച്ച് 2011-12 സാമ്പത്തിക വർഷം 73.46 കോടിയുടെ നഷ്ടമുണ്ടാക്കി. ആസൂത്രണത്തിലെ പാളിച്ചയാണ് ഇതെന്നും സിഎജി വിലയിരുത്തുന്നു. നില മെച്ചമല്ലാത്ത സന്ദർഭത്തിൽ ബോർഡ് വൈദ്യുതി വിറ്റു. വൈദ്യുതി കൊണ്ടുവരുന്നതിന് ഇടനാഴി ലഭ്യമല്ലാത്തത് ഈ വിൽപ്പനയുടെ പ്രത്യാഘാതം രൂക്ഷമാക്കുകയും ചെയ്തു.
കേന്ദ്രനിലയങ്ങളിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി വാങ്ങിയെടുക്കുന്നതിലെ പരാജയം 219.01 കോടിയുടെ നഷ്ടത്തിനിടയാക്കി. 2012 ജൂലൈ മുതൽ 2013 മാർച്ച് വരെ 852.96 ദശലക്ഷം യൂണിറ്റിന്റെ (15 ശതമാനം) കുറവാണ് കേന്ദ്രനിലയങ്ങളിൽനിന്നുണ്ടായത്. 6644.70 ദശലക്ഷം യൂണിറ്റിന് അർഹതയുള്ളപ്പോൾ ലഭിച്ചത് 4978.49 ദശലക്ഷം യൂണിറ്റ് മാത്രം. കേന്ദ്രസർക്കാർ അനുവദിച്ച ബൈതരണി കൽക്കരിപ്പാടം നഷ്ടപ്പെടുത്തിയത് തിരിച്ചടിയായി.
ലാഭകരമല്ലാത്ത വൈദ്യുതിവാങ്ങൽ കരാറുകളുടെ കാലാവധി അവസാനിച്ചാലുടൻ അവസാനിപ്പിക്കണമെന്ന് സിഎജി ശുപാർശചെയ്യുന്നുണ്ട്. പവർ ഫിനാൻസ് കോർപറേഷൻ, ആർഇസി എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിലുള്ള വായ്പ തരപ്പെടുത്തണം. വൈദ്യുതി വാങ്ങലിന്റെ വ്യാപ്തി വർധിച്ച സാഹചര്യത്തിൽ കെഎസ്ഇബിയുടെ നയങ്ങളിലും പരിപാടികളിലും മാറ്റം വരുത്തണം. കമ്പോള വൈദ്യുതിയെ കൂടുതലായി ആശ്രയിക്കുന്നതാണ് ബോർഡിന്റെ പ്രതിസന്ധിക്കു കാരണമെന്നും സിഎജി ചൂണ്ടിക്കാട്ടി. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിൽ കേരളം വീഴ്ച വരുത്തുന്നു. നിർമാണത്തിലുള്ള അഞ്ച് ജലവൈദ്യുത പദ്ധതികളിലൂടെ 407.27 ദശലക്ഷം യൂണിറ്റും 25 പുതിയ പദ്ധതികളിലൂടെ 1233.46 ദശലക്ഷം യൂണിറ്റും കേരളം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇവയുടെ മെല്ലെപ്പോക്ക് തിരിച്ചടിയാകുമെന്ന് സിഎജി റിപ്പോർട്ട് സൂചിപ്പിക്കുന്നു. 
ശക്തമായ മഴയിൽ മികച്ച നീരൊഴുക്ക് ലഭിച്ചിട്ടും കേരളം ഇന്ന് ലോഡ്‌ഷെഡിങ്ങിന്റെ നിഴലിലാണ്. കേന്ദ്രവിഹിതം കറയുന്നത് വൈദ്യുതി നിയന്ത്രണത്തിന് ഇടയാക്കുന്നു. അന്യസംസ്ഥാനങ്ങളിൽനിന്ന് കരാറായ വൈദ്യുതി കൊണ്ടുവരാൻപോലും ഇടനാഴി ലഭിക്കാത്തതും കേരളത്തിന് ഇരുട്ടടിയാണ്.

0 comments :

Post a Comment